ലോക ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ-9 ദൗത്യത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിൽ സുരക്ഷിതമായി ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന് അരികിലേക്ക് സ്‌പേസ് റിക്കവറി കപ്പല്‍ എത്തി.
ആദ്യം നിക് ഹേഗ്, മൂന്നാമതായി സുനിത വില്യംസ്... പുഞ്ചിരിതൂകി ഓരോ യാത്രികരും പേടകത്തിന് പുറത്തിറങ്ങിയതോടെ ലോകത്തിന് ആശ്വാസമായി. മെക്‌സിക്കോ ഉള്‍ക്കടലിൽ, ലോകത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടി സുനിത വില്യംസും കൂട്ടരും പറന്നിറങ്ങി.
നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവുമാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തില്‍ മടങ്ങിയെത്തിയത്. കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിത പേടകത്തിന് പുറത്തിറങ്ങിയത്. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടങ്ങിവരവ്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്. സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി.
ഫ്ലോറിഡയിലെ ജോൺസൺ സ്പേസ് സെന്‍ററിലാണ് ഇനി ഈ നാല് ബഹിരാകാശ സഞ്ചാരികളും കഴിയുക. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകളും പരിശീലനവും പൂര്‍ത്തിയാക്കി ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്ക് ഇവര്‍ മടങ്ങൂ. 45 ദിവസം ബഹിരാകാശ സഞ്ചാരികള്‍ക്ക് റീഹാബിലിറ്റേഷന്‍ സമയമാണ്.