കേന്ദ്ര സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കുകയാണ് തമിഴ്നാട്. ഭരണഘടനാപരമായ ഫെഡറൽ അവകാശങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ തമിഴ്നാട് സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു.ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതി വരുന്ന ജനുവരിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. പൊതുവിദ്യാഭ്യാസം, ഭാഷാ നയം എന്നീ വിഷയങ്ങളിലടക്കം സ്വയം നിർണയാവകാശം വേണമെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പറഞ്ഞു.ജനാധിപത്യത്തിന് മീതെ കരിമേഘങ്ങൾ ഉരുണ്ടുകൂടുന്ന കാലമാണിത്. രാജ്യത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിക്കാൻ എക്കാലവും തമിഴ്നാട് മുന്നിലുണ്ടായിരുന്നു.

ഇത്തവണയും കാലത്തിൻ്റെ ആ ദൗത്യം തമിഴ്നാട് ഏറ്റെടുക്കുന്നു. ഈ വാക്കുകളോടെയാണ് സംസ്ഥാനത്തിന് കൂടുതൽ ഫെഡറൽ അവകാശങ്ങൾ വേണമെന്നാവശ്യപ്പെടുന്ന സുപ്രധാന പ്രഖ്യാപനം തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ നടത്തിയത്.

പൊതു വിദ്യാഭ്യാസം, പ്രവേശന പരീക്ഷകൾ, ഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം സംസ്ഥാന അവകാശങ്ങൾ കവരുന്നതിനെതിരെയാണ് തമിഴ്നാടിൻ്റെ നീക്കം. ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്ര നയത്തിനെതിരെ തമിഴ് ഭാഷാ സ്വാഭിമാന പ്രക്ഷോഭം, ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ ബിജെപിയിതര കക്ഷികളെ കൂട്ടുപിടിച്ചുള്ള സംയുക്ത പ്രക്ഷോഭം. ഇവയ്ക്ക് പുറമേയാണ് ഫെഡറൽ അവകാശ സംരക്ഷണം കൂടി സ്റ്റാലിൻ കേന്ദ്രത്തിനെതിരെ സമരായുധമാക്കുന്നത്.

സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ നിയോഗിക്കും. സംസ്ഥാനങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ നൽകാൻ ഭരണഘടനാ ഭേദഗതി വേണണെങ്കിൽ അതും സമിതി നിർദേശിക്കും. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം.നാഗനാഥൻ എന്നിവരാണ് സമിതി അംഗങ്ങൾ. അടുത്ത ജനുവരിയിൽ സമിതി ഇടക്കാല റിപ്പോർട്ട് നൽകും. രണ്ടു വർഷത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് സർക്കാർ നിർദ്ദേശിച്ചു.