മുനമ്പം വിഷയത്തിലും വഖഫ് ഭേദഗതി നിയമത്തിലും ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം നിവാസികളെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷനെ വെച്ചത്. കമ്മീഷനെ വെച്ചപ്പോള്‍ തന്നെ സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ സമരം നിര്‍ത്തിയില്ല. അവര്‍ക്ക് ചിലര്‍ പ്രതീക്ഷ കൊടുത്തു. ആശയക്കുഴപ്പമുണ്ടാക്കി ഗുണമുണ്ടാക്കാനാണ് ചിലര്‍ നോക്കിയത്. കുളം കലക്കി മീന്‍ പിടിക്കുന്ന നടപടി.


കേന്ദ്രമന്ത്രിയെ മുനമ്പത്ത് എത്തിച്ചു കൊണ്ടാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് സത്യം വീണുപോയി. ബിജെപി സൃഷ്ടിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു. രാജ്യത്തെ മതവിശ്വാസത്തിന്റേയും ഫെഡറിലസത്തിന്റേയും ലംഘനം വഖഫ് ഭേദഗതി നിയമത്തിലുണ്ട്. ഇപ്പോള്‍ മുസ്ലീമിന് എതിരെ എന്ന് ചിന്തിക്കുമ്പോള്‍ നാളെ അങ്ങനെയല്ല വരിക. ഓര്‍ഗനൈസറിന്റെ ലേഖനം അക്കാര്യം വ്യക്തമാക്കുന്നു.

ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് സംഘപരിവാര്‍ കാണുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഉള്ളടക്കം. മുനമ്പം പ്രശ്‌നത്തിനുള്ള ഒറ്റമൂലിയാണ് വഖഫ് ഭേദഗതി ബില്‍ എന്ന ആഖ്യാനം സംഘപരിവാര്‍ നടത്തി.

മുനമ്പം നിവാസികളെ പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നുണ്ടായത് ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണെന്നും മുനമ്പം വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു.