കേരളം കൂടെയുണ്ട് ഇനി മുന്നോട്ടുള്ള യാത്രയില്‍,' കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ ഭാര്യ ഷീലയെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വേര്‍പാടിന്റെ മൗനം ഘനീഭവിച്ചു നിന്ന ഇടപ്പള്ളി മങ്ങാട് നീരാഞ്ജനത്തില്‍ (ഏപ്രില്‍ 27) രാവിലെ 11.30 നാണ് മുഖ്യമന്ത്രി എത്തിയത്. ഭീകരുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന്‍ പൊലിഞ്ഞപ്പോഴും പകച്ചു നില്‍ക്കാതെ വിപദി ധൈര്യത്തോടേയും, ആപദ് ഘട്ടത്തിൽ സഹായിച്ചവർക്ക് വളരെ കൃതജ്ഞതോടെയുമായിരുന്നു രാമചന്ദ്രന്റെ മകള്‍ ആരതി പ്രതികരിച്ചത്. ഈ ധൈര്യം ദു:ഖകാലത്തെ മറികടക്കാന്‍ തുടർന്നും പ്രേരണയാകട്ടെ എന്ന് കുടുംബത്തെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.


രാമചന്ദ്രന്റെ മകന്‍ അരവിന്ദ്, മരുമക്കള്‍ ശരത്, വിനീത എന്നിവരെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കൊച്ചുമക്കളായ ദ്രുപദിനേയും, കേദാറിനേയും അടുത്തു വിളിച്ച് സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ധനമന്ത്രി കെ.എന്‍ ബാലഗോപാൽ, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എസ്. സതിഷ്, സി.എന്‍. മോഹനന്‍, മാധ്യമ വിഭാഗം സെക്രട്ടറി പി എം മനോജ്‌ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു.

ജില്ലാ കളക്ടര്‍ എന്‍. എന്‍. എസ്. കെ ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി തുടങ്ങിയവരും സന്നിഹിതരായിരുന്നു