കഞ്ചാവ് കേസിൽ പിടിയിലായ റാപ്പര്‍ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാൻ പൊലീസ്. വേടന്‍റെ കയ്യിൽ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയിൽ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരാവും കേസെടുക്കുകയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് പറഞ്ഞത്.
അതേസമയം, വേടന്റെ ആദ്യ പ്രതികരണം പുറത്ത് വന്നു . പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്നായിരുന്നു മാധ്യമങ്ങളോട് വേടന്റെ മറുപടി. വൈദ്യ പരിശോധന പൂർത്തിയാക്കി വേടനെ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വേടനൊപ്പം റാപ്പ് സംഘത്തിലെ മറ്റ് 8 പേരും അറസ്റ്റിലായിട്ടുണ്ട്. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗ്നേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് വേടനൊപ്പം അറസ്റ്റിലായത്.
വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ പരിശോധനയിൽ ഇന്ന് രാവിലെയാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.