അറ്റകുറ്റപ്പണികള്‍ക്കായി വിമാനങ്ങള്‍ തുര്‍ക്കി കമ്പനിയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തതായി എയര്‍ ഇന്ത്യ. 3 എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റുകള്‍ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നത് ടര്‍ക്കിഷ് ടെക്നിക് എന്ന കമ്പനിയാണ്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്.

എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കി കമ്പനിയ്ക്കു പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിക്കുകയും പാകിസ്താന് പിന്തുണ നല്‍കുകയും ചെയ്ത തുര്‍ക്കി അന്നുമുതല്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി കമ്പനിയായ ചെലബി എയര്‍പോര്‍ട്ട് സര്‍വീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറന്‍സ് ലൈസന്‍സ് ബിസിഎഎസ് റദ്ദാക്കിയിരുന്നു.