ക്ഷേമ പെൻഷനെ അവഹേളിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ മാപ്പ് പറയണമെന്ന് സിപിഐഎം. ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന്‌ ആക്ഷേപിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന്‌ അപഹസിക്കുന്നത്‌ ഏത്‌ നേതാവായാലും അംഗീകരിക്കില്ലെന്നും സിപിഐഎം സെക്രട്ടേറിയറ്റ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ കെ.സി.വേണുഗോപാൽ പറഞ്ഞ വാക്കുകളാണ് ഇന്ന് വിവാദമായിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കി പിണറായി വിജയന്‍ മാറ്റിയെന്ന പ്രസ്താവനയാണ് വിവാദത്തിന് കാരണമായത് .

സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനം നിലമ്പൂരിലുണ്ടാകുമെന്ന പേടി യുഡിഎഫിനുണ്ടെന്ന് സിപിഐഎം ആരോപിക്കുന്നു. അതിനാലാണ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.