വൈദേശികാധിപത്യത്തിന്റെ പുതിയ രൂപത്തിനെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
വൈദേശിക ആധിപത്യം പുതിയ രൂപത്തിൽ ഇന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും പല രാജ്യത്തിലേക്കും കടന്നു കയറുന്ന സാഹചര്യമാണ്. ഇന്ത്യ ഏത് രാജ്യത്തിൽ നിന്ന് എണ്ണ വാങ്ങണം എന്ന് മറ്റൊരു രാജ്യം തീരുമാനിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിൽ മേലുള്ള കടന്നുകയറ്റമാണ്. അവർ നിർദ്ദേശിക്കുന്ന രാജ്യത്തിൽ നിന്നല്ലാതെ എണ്ണ വാങ്ങുന്ന പക്ഷം പുതിയ ചുങ്കം ചുമത്തുമെന്ന് പറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലപാടുകളിലും പരമാധികാരത്തിന്മേലുമുള്ള വൈദേശിക ശക്തികളുടെ കടന്നുകയറ്റ ശ്രമമാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് മന്ത്രി പറഞ്ഞു.
രാജ്യം നിലനിൽക്കുന്നത് ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ്. ഭരണഘടനയുടെ അടിത്തറ ജനാധിപത്യവും ഫെഡറലിസവും മതേതരത്വവുമാണ്. മതനിരപേക്ഷത ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാനും വിശ്വാസങ്ങളെ പ്രചരിപ്പിക്കാനും അവകാശം നൽകുന്നു. ഇത് മൗലിക അവകാശങ്ങളാണ്. ഭരണകൂടം മതത്തിലും മതം ഭരണകൂടത്തിലും ഇടപെടാൻ പാടില്ല. എല്ലാ മതത്തിൽ പെട്ടവർക്കും വിശ്വാസികൾക്കും വിശ്വാസമില്ലാത്ത വർക്കും ഒരേ പോലെ ജീവിക്കാനുള്ള അവകാശം സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.
മതനിരപേക്ഷത പോലെ തന്നെ ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാൻ കഴിയണം. ഭരണഘടന സ്ഥാപനങ്ങൾ അവരവരുടെ ലക്ഷ്മണരേഖയ്ക്ക് അകത്ത് പരമാധികാര സ്ഥാപനങ്ങളാണ്. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ ഭരണഘടന സ്ഥാപനങ്ങൾക്ക് കഴിയണം. ഭരണഘടന സ്ഥാപനങ്ങൾ ഒന്നിന്റെയും അനുബന്ധം ആവാൻ പാടില്ല. ഓരോന്നും സ്വതന്ത്രമായി പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുകയുള്ളൂ എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്.
നമ്മുടെ പതാക ത്രിവർണ്ണമാണ്. നമ്മുടെ സംസ്കാരവും ബഹുമുഖമാണ്. നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്റെ സൗന്ദര്യം. ദേശീയ പതാകയിലെ കുങ്കുമ നിറം ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു. വെള്ള സമാധാനത്തെയും സത്യത്തെയും സൂചിപ്പിക്കുന്നു.
പച്ച സമൃദ്ധിയെയും സൂചിപ്പിക്കുന്നു. അശോക ചക്രം ചലനത്തിന്റേതാണ്. രാജ്യം നിശ്ചലമായി കിടക്കില്ല നിരന്തരമായി പുരോഗമിച്ചുകൊണ്ടിരിക്കണം, സത്യത്തിലും ധർമ്മത്തിനും ഉറച്ചു നിന്നു മുന്നോട്ടുപോകണമെന്ന് അശോകചക്രം ഓർമ്മിപ്പിക്കുന്നു.
79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരുതി പോരാടി ജീവൻ നൽകിയ പതിനായിരക്കണക്കിന് ധീര പോരാളികളുടെ ഓർമ്മകൾക്ക് മുമ്പിൽ ശിരസ് കുനിക്കാം. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രാമചന്ദ്രൻ ഉൾപ്പെടെയുള്ള ആളുകളെ സ്മരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതിന് വേണ്ടി പൊരുതി ജീവൻ നൽകിയ സൈനികർക്കും അഭിവാദ്യമർപ്പിക്കാം. ഭരണഘടനയ്ക്ക് അകത്തുള്ള ഇന്ത്യ സംരക്ഷിക്കപ്പെടേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
സ്വതന്ത്രമായ ഇന്ത്യ നിലനിർത്തുന്നതിന് വേണ്ടി പൊരുതി കൊണ്ടിരിക്കുന്ന മുഴുവൻ ജനങ്ങൾക്കും ഒപ്പം അണിനിരക്കാം. ഭരണഘടനയിലെ സ്വാതന്ത്ര്യം സംരക്ഷിച്ചു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ രാഷ്ട്രീയ സ്വാതന്ത്ര്യ സംരക്ഷിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താൻ സാമൂഹ്യ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട് മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ 8:40ന് പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകൾ ഗ്രൗണ്ടിൽ അണിനിരന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. 9ന് മന്ത്രി രാജീവ് പതാക ഉയർത്തി ജില്ലയുടെ സ്വാതന്ത്ര്യ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം പരേഡ് പരിശോധിച്ചു. വിവിധ പ്ലറ്റൂണുകളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചു.
.