പൊലീസ് കസ്റ്റഡി മര്‍ദനങ്ങളിലുള്ള അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി. ചെറുപ്പം മുതലേ ഞാൻ ജീവിക്കുന്നത് സ്റ്റാലിന്‍റെ റഷ്യയിലായിരുന്നില്ല നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നുവെന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല കോൺഗ്രസ് നേതൃത്വത്തിലാണ് അന്ന് അക്രമങ്ങൾ നടന്നത്. തനിക്ക് മർദനമേറ്റത് സ്റ്റാലിന്‍റെ റഷ്യയിൽ നിന്നല്ല, നെഹ്റുവിൻ്റെ ഇന്ത്യയിൽ വെച്ചായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ കുറുവടിപ്പടക്ക് രൂപം കൊടുത്തു. പൊലീസും കുറുവടിപ്പടയും ചേർന്നായിരുന്നു വേട്ടയാടലെന്നും മുഖ്യമന്ത്രി.
"ലോക്കപ്പിനകത്ത് മർദനം മാത്രമല്ല. ഇടിച്ചിടിച്ച് അതിക്രൂരമായി കൊല്ലുന്ന അവസ്ഥയുണ്ടായിരുന്നു. അതിനെതിരെ എന്തെങ്കിലും നടപടി ഉണ്ടായോ. സ്പീക്കർ അടക്കം ഇവിടെ ഇരിക്കുന്ന എത്ര പേരാണ് മർദനത്തിന് ഇരയായത്. എന്തെങ്കിലും നടപടി ഉണ്ടായോ. പ്രകടനം നടത്തുമ്പോൾ ഒരു കാരണവുമില്ലാതെ പൊലീസ് ചാടി വീഴും. അത് ബ്രിട്ടീഷുകാരുടെ കാലത്ത് കിട്ടിയത്. ഉദ്യോഗസ്ഥർക്ക് അതെല്ലാം ചെയ്യാൻ കഴിഞ്ഞത് സംരക്ഷണം കിട്ടിയതുകൊണ്ടാണ്. ഇവിടെ സമീപനത്തിന്റെ കാര്യത്തിലാണ് വ്യത്യാസം കാണേണ്ടത്. കോൺഗ്രസ് സമീപനം അല്ല ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്", മുഖ്യമന്ത്രി.
"പൊലീസ് സേനയിലെ ഏതെങ്കിലും ചില ആളുകൾ തെറ്റായ കാര്യങ്ങൾ ചെയ്താൽ അതിനെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി. കോൺഗ്രസ് ഒരു ഘട്ടത്തിലും അങ്ങനെയല്ല ചെയ്തത്. വിഎസ് പ്രസംഗിച്ചത് നിങ്ങളെ ചൂണ്ടിയാണ്. ആ കാലമടക്കം നിങ്ങൾ സ്വീകരിച്ച നയത്തെ കുറിച്ചാണ് വി.എസ് പ്രസംഗിച്ചത്. നിങ്ങളുടെ താത്പര്യത്തിന് വേണ്ടി പൊലീസിനെ ഉപയോഗിച്ചു. 2006-ൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ സമഗ്രമായ നിയമം വന്നു. അത് രാജ്യത്ത് തന്നെ ആദ്യമായിരുന്നു". തെറ്റ് ചെയ്തവർക്കെതിരെ നടപടി എന്നതാണ് ആ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന് അത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും പരിഹാസം.
"എന്തെല്ലാം നെറികേടുകൾ കണ്ടവരാണ് നമ്മൾ. അത് ആവർത്തിക്കാൻ അല്ല ഈ സർക്കാർ ശ്രമിച്ചത്. പുതിയൊരു സംസ്കാരം പടുത്തുയർത്താനാണ് ശ്രമിച്ചത്. സംഭവങ്ങളാണ് നാട്ടിൽ ഉണ്ടായിരുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് കോൺഗ്രസ് ചെയ്തത്. അതിക്രമം എവിടെയെങ്കിലും ഉണ്ടായാൽ കർക്കശമായ നടപടി എന്നതാണ് സർക്കാരിൻ്റെ നിലപാട്. അതിൽ ഒരു മാറ്റവുമില്ല. 2006ൽ പൊലീസിന് പുതിയ മുഖം നൽകാനാണ് ശ്രമിച്ചത്. ജനമൈത്രി പൊലീസിലേക്ക് മാറ്റാൻ ശ്രമം നടത്തി. നല്ല മാറ്റമാണ് അതിലൂടെ ഉണ്ടായത്", മുഖ്യമന്ത്രി.
"ലോക്കപ്പ് മർദനം ഇടതുമുന്നണി നയമല്ല"; റോജി എം. ജോണിന് മറുപടി നൽകി സേവ്യർ ചിറ്റിലപ്പിള്ളി
"കുറ്റം ചെയ്ത് കണ്ടാൽ ഈ സർക്കാർ അവരെ സംരക്ഷിക്കില്ല. 2016 മുതൽ 24 വരെ 108 പോലീസുകാരെയാണ് ഈ സർക്കാർ പിരിച്ചുവിട്ടത്. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 36 പേരെ പിരിച്ചുവിട്ടു. രാജ്യത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു നടപടി കാണാൻ കഴിയുമോ. ദീർഘകാലം ഭരണത്തിൽ ഉണ്ടായിരുന്നത് കോൺഗ്രസ് അല്ലെ. ഏതെങ്കിലും ഒരാളെ പിരിച്ചുവിട്ടു എന്ന് പറയാൻ കോൺഗ്രസിന് സാധിക്കുമോ.
ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാട്ടി കേരള പൊലീസാകെ മോശമെന്ന് ചിത്രീകരിക്കാൻ ആകില്ല. ഒരു അഴിമതി ചൂണ്ടിക്കാണിച്ചാൽ അത് കേരള പൊലീസിന് ആകെ ഇടിവ് വരുമോ? അയാൾക്കെതിരെ കർശനമായ നിലപാട് എടുക്കണം. തല്ലിച്ചതയ്ക്കാനും വെടിവെച്ചു കൊല്ലാനുമുള്ള സേനയായാണ് നിങ്ങൾ പൊലീസിനെ കൈകാര്യം ചെയ്തത്. എന്നാൽ ഈ സർക്കാരിൻ്റെ കാലത്തെ പൊലീസ് അങ്ങനെയല്ല". കോവിഡ്, പ്രളയ, ഉരുൾപൊട്ടൽ കാലങ്ങളിലെ പൊലീസിൻ്റെ സേവനം പ്രശംസ അർഹിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.