പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടത് അല്ലെന്ന നിലപാടിൽ തമിഴ്നാടും എം.കെ.സ്റ്റാലിനും ഉറച്ച് നിൽക്കുകയാണ്.

സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിടുകയും ചെയ്യുന്ന പിഎം ശ്രീ പദ്ധതി നല്ലതെന്ന അഭിപ്രായം തമിഴ്നാടിനുമുണ്ട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധനയുമായി പദ്ധതിയെ കൂട്ടിക്കെട്ടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള ഭരണഘടനാവിരുദ്ധമായ കടന്നുകയറ്റവുമെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ മെയിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

1968ൽ അംഗീകരിക്കപ്പെട്ട ദ്വിഭാഷാ നയം മാറ്റില്ലെന്ന് ഓഗസ്റ്റിൽ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.