കെപിസിസി പുനഃസംഘടനയിലെ അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോഡിനേറ്റര്‍ പദവിയിലേക്കാണ് ചാണ്ടി ഉമ്മനെ നിയോഗിച്ചത്. അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയത്.

ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും ജോര്‍ജ് കുര്യന് കേരളത്തിന്റെ ചുമതലയും നല്‍കി. കെപിസിസി പുനസംഘടനയില്‍ പ്രതിഷേധം അറിയിച്ചവരെ എഐസിസി പരിഗണിക്കുകയായിരുന്നു. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് മുന്നറിയിപ്പുകള്‍ കൂടാതെ പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ പരസ്യമായ അതൃപ്തി വ്യക്തമാക്കിയിരുന്നു. അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് ഡോക്ടര്‍ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോ എന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.