സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതിനു മുൻപ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആര്‍ നടത്താൻ ശ്രമിക്കുന്നുവെന്ന് എ എ റഹീം എം പി. ഇത് ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം അങ്ങേയറ്റം അപലപനീയമാണ്. ‘നിനക്ക് വോട്ട് ചെയ്യണമെങ്കിൽ ഞങ്ങൾ പറഞ്ഞ രേഖകൾ ഞങ്ങളുടെ മുമ്പിൽ വരണം’ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സർവത്രിക വോട്ടവകാശത്തെ അതിൻ്റെ ഘടനാപരമായ മാറ്റത്തിലേക്ക് ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പാക്കുന്നു. ധൃതിപിടിച്ച് എസ് ഐ ആര്‍ നടപ്പാക്കുന്നതിൻ്റെ സാഹചര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെ ഡിവൈഎഫ്ഐ അണി നിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൻ്റെ ഭൂമി കുംഭകോണ പരാതിയിലും അദ്ദേഹം പ്രതികരിച്ചു. കർണാടകയിൽ ബിജെപി ആണോ അതോ കോൺഗ്രസാണോ എന്നതാണ് കൗതുകം ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു, കർണാടക സർക്കാർ ഒരക്ഷരം ഇത് സംബന്ധിച്ച് മിണ്ടിയിട്ടില്ല. കൃത്യമായ അന്വേഷണം നടത്താൻ തയ്യാറാകുന്നില്ല.

പി എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയ ഡീൽ എന്ന ആരോപണത്തിന് അദ്ദേഹം പ്രതികരിച്ചു. ആ ഡീൽ ആദ്യമായി നടന്നത് രാജസ്ഥാനിൽ അല്ലേയെന്ന് എ എ റഹീം തിരിച്ചു ചോദിച്ചു. രാജസ്ഥാനാണ് ആദ്യമായി എൻ ഇ പി യിലേക്ക് ചേരുന്നത്. കോണ്‍ഗ്രസ്സ് ഇതിന് മറുപടി പറയണം. അതാണ് രാഷ്ട്രീയ ബാന്ധവം. ഇങ്ങനെയുള്ള ആരോപണം ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു.