രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ച്ചയാണ് ചലച്ചിത്രമേളയിലുണ്ടായ ഈ സെൻസർഷിപ്പ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ അനുമതി നിഷേധിച്ച സിനിമകൾ ഉൾപ്പെടുത്തിക്കൊണ്ട് മേളയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.