ഒരാഴ്ച നീണ്ടുനിന്ന സിനിമോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സിനിമാരംഗത്ത് അമ്പത് വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയെ ആദരിക്കും.
പ്രേക്ഷകരിൽ സിനിമയുടെ ആവേശം നിറച്ചാണ് 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം കുറിക്കുന്നത്. ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങളാണ് ഇന്ന് മേളയിൽ പ്രദർശിപ്പിക്കുന്നത്.
ഇന്ന് വൈകുന്നേരം നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിൽ മൗറിത്തേനിയൻ സംവിധായകനും 30-ാമത് മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനെയും ചടങ്ങിൽ ആദരിക്കും.
തുടർന്ന് മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഉൾപ്പെടെയുള്ള വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രേക്ഷക പുരസ്‌കാരത്തിനായുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ തുടരും. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ ചിത്രം നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
