തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കാൻ ഇതുവരെ തയ്യാറാകാത്തതാണ് കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്.
തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ഗിരീഷ് ചോദാങ്കറെ ചൊല്ലിയാണ് ഇപ്പോൾ പരസ്യമായ വാക്പോര് നടക്കുന്നത്.ചോദാങ്കർ രാഷ്ട്രീയത്തിൽ തങ്ങളെ അപേക്ഷിച്ച് 'ജൂനിയർ' ആണെന്നും സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്താനുള്ള സീനിയോരിറ്റി അദ്ദേഹത്തിനില്ലെന്നുമാണ് ഡി.എം.കെ നേതാക്കളുടെ നിലപാട്. ഈ അവഗണന കോൺഗ്രസ് ക്യാമ്പിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
രാഹുൽ ഗാന്ധി നേരിട്ട് കനിമൊഴി എം.പി വഴി ആവശ്യം ഉന്നയിച്ചിട്ടും സ്റ്റാലിൻ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ഡിഎംകെയുടെ പരിഹാസത്തിന് മറുപടിയുമായി തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ രംഗത്തെത്തി. ഗിരീഷ് ചോദാങ്കറുടെ രാഷ്ട്രീയ പാരമ്പര്യം വിവരിച്ചുകൊണ്ടായിരുന്നു ടാഗോറിന്റെ പ്രതികരണം.
