സംസ്ഥാനത്തെ പൗരന്മാരുടെ അരക്ഷിതാവസ്ഥ പരിഹരിക്കുമെന്ന ഉറപ്പ് പാലിച്ച്, പതിനാറാം നിയമസഭാ സമ്മേളനത്തിൽ ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026’ സർക്കാർ പാസ്സാക്കി. കേരളത്തിൽ ജനിച്ചവർക്കും ദീർഘകാലമായി ഇവിടെ താമസിക്കുന്നവർക്കും നിയമപരമായി അംഗീകരിക്കപ്പെട്ട നേറ്റിവിറ്റി കാർഡ് നൽകുന്നതാണ് ഈ പദ്ധതി. പൗരത്വവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണാനും ജനിച്ചുവളർന്ന മണ്ണിൽ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സുപ്രധാന നീക്കം.
നിലവിൽ ഓരോ ആവശ്യത്തിനും പ്രത്യേകമായി നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കേണ്ടി വരുന്നത് ഒഴിവാക്കി, സ്ഥിരമായ ഒരു അധികാരിക രേഖ ലഭ്യമാക്കുക എന്നതാണ് ഈ ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തിയ ഈ കാർഡ് സർക്കാർ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും നിയമപരമായ രേഖയായി ഉപയോഗിക്കാം. സർക്കാരിന്റെ ഈ നടപടിയിലൂടെ കേരളീയർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ശക്തമായ നിയമ പിൻബലമാണ് ലഭിക്കുന്നത്.
പുറന്തള്ളലിന്റെ രാഷ്ട്രീയത്തിന് കേരളം നൽകുന്ന ശക്തമായ തിരിച്ചടിയാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം നിലവിൽ വരുന്നതോടെ കേരളീയർ ഒരിടത്തും പിന്നാമ്പുറക്കാരാവില്ലെന്നും സർക്കാർ സേവനങ്ങൾക്ക് അവർ പൂർണ്ണമായും അർഹരാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
