മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ.വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം കണ്ട ഏറ്റവും കടുത്ത ത്രികോണ മത്സരമാണെന്നും, പ്രചാരണത്തിൽ വലിയ തോതിൽ പണം ചിലവായതായും വെള്ളാപ്പള്ളി പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഫലം പ്രവചിക്കാൻ സാധിക്കില്ലെന്നും, “പെട്ടി പൊട്ടിച്ച ശേഷം പറയാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി പി ചിത്തരഞ്ജൻ വീണ്ടും വിജയിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അതേസമയം, വി ഡി സതീശൻ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കോൺഗ്രസിൽ നിരവധി പേർക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വി ഡി സതീശനെക്കുറിച്ചുള്ള മുൻ വിമർശന നിലപാടിൽ നിന്നും വെള്ളാപ്പള്ളി പിന്തിരിഞ്ഞു. “എല്ലാവരും യോഗ്യരാണ്, ജയിച്ച് വരുന്ന എംഎൽഎമാർ അയോഗ്യർ ആണെന്ന് പറയാനാവില്ല” എന്നായിരുന്നു പുതിയ പ്രതികരണം. മുമ്പ് സതീശനെതിരെ കടുത്ത വിമർശനങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.
