തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ ഞെട്ടലിൽ കേരളം. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്.ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്. കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഇന്ന് വൈകിട്ടോടെയാണ് വാൽപ്പാറയിലെ 13ാം വളവിൽ വെച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒന്‍പതാം വളവിന്‍റെ റോഡിലേക്കാണ് വാഹനം വീണത്. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ ഏഴ് സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം പാങ് പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.