മുഖ്യമന്ത്രി പദവിയില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പരസ്യപ്രസ്താവനയിൽ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് കെ സുധാകരന്‍ വീണ്ടും രംഗത്തു വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ് ഒരു വിഭാഗം ആലോചിക്കുന്നത്.

പരസ്യപ്രതികരണം തുടരുന്നതില്‍ ഹൈക്കമാന്‍ഡ് നിസംഗത പാലിക്കുന്നതിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി പാര്‍ലമെന്റിന് അകത്തുവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരേണ്ടത് കെ സി വേണുഗോപാല്‍ ആണെന്ന് അറിയിച്ചു എന്നുമാണ് കെ സുധാകരന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചത്.

പരിചയ സമ്പത്തുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് നേരത്തെ രമേശ് ചെന്നിത്തലയെ പിന്തുണച്ചത്. അദ്ദേഹത്തിന് ഭരണപരമായ പ്രവൃത്തി പരിചയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യം. കെ സി വേണുഗോപാലിന് അതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചടുലതയും കരുത്തുമാണ് ആവശ്യം. ഖാരര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും കെ സുധാകരന്‍ പറഞ്ഞു.