നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് സിപിഎം നേതാവ് പി ജയരാജൻ. തന്നെ ഉയർത്തി പറയുകയും തന്റെ പേരിൽ ചിലരെ താഴ്ത്തി പറയുകയും പാർട്ടി നേതൃത്വത്തെ വിമർശിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കണം. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കണം. ഉൾപാർട്ടി ചർച്ചകളാണ് പ്രോത്സാഹിപ്പിക്കേണ്ടത്,” എന്നാണ് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്.
കണ്ണൂരിലെ പരാജയത്തിന് പിന്നാലെ “പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന മുദ്രാവാക്യത്തോടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടൊപ്പം എം വി ഗോവിന്ദൻ മാസ്റ്റർ , കെ കെ രാഗേഷ് എന്നിവരെ മാറ്റണമെന്ന ആവശ്യവും ചില അണികളിൽ ഉയർന്നിരുന്നു. ഇത്തരം പ്രവണതകൾ കമ്മ്യൂണിസ്റ്റ് സംഘടന രീതിക്ക് വിരുദ്ധമാണെന്നും, പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്നും ജയരാജൻ ഓർമ്മിപ്പിച്ചു.
