കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാന്‍ഡിന്റെ തീരുമാനമാകും നിര്‍ണായകം.

എംഎല്‍എമാരുടെ എണ്ണത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കെ സി വേണുഗോപാല്‍. ബഹുഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ എങ്ങനെ അവഗണിക്കും എന്നാണ് കെഎസി പക്ഷത്തിന്റെ ചോദ്യം. വിഡി അനുകൂല കമന്റുകളും പ്രകടനവും പിആര്‍ ആണെന്നാണ് വിമര്‍ശനം. എന്നാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോദ്ധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിഡി സതീശന്‍ ക്യാംപ്. ഘടകക്ഷികളുടെ നിലപാടിലാണ് സതീശന്‍ പക്ഷത്തിന്റെ പ്രതീക്ഷ. ഹൈക്കമാന്റിന്റെ ഭാഗമായ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവികം എന്നാണ് വിഡി പക്ഷം.

ഘടകകക്ഷി പിന്തുണ പരിഗണിക്കണമെന്നാണ് വിഡി പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദവി ഇല്ലെങ്കില്‍ സതീശന്‍ ക്യാബിനറ്റിലേക്കില്ലെന്ന തരം പ്രചാരണം സജീവമായുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിഡി ക്യാംപില്‍ നിന്ന് വ്യക്തതയില്ല. രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. സീനിയോറിറ്റി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സി പക്ഷം. അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയര്‍ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിക്കും.