പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് സിപിഎം നേതാവ് കെഎൻ ബാലഗോപാൽ എംഎൽഎ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ് മുഖ്യമന്ത്രി.വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം പോലും മാനിക്കാതെയുള്ള അഭിപ്രായങ്ങളാണ് സതീശനെന്ന് കെഎൻ ബാലഗോപാൽ പരിഹസിച്ചു.

2025 ഒക്ടോബർ 23ന് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽഡിഎഫ് സർക്കാർ ഒപ്പു വച്ചിരുന്നു. പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലൊ യാതൊരു പരിഷ്കാരങ്ങളും നടത്താൻ പാടില്ല എന്ന വ്യവസ്ഥയോടെയാണ് ഒപ്പിട്ടിരുന്നത്. തുടർന്ന് എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള കത്ത് നവംബർ 12 ന് നൽകുകയും ചെയ്തു- ബാലഗോപാൽ വ്യക്തമാക്കി.

ബിജെപിയുടെ ഇംഗിതങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന ഒരു സർക്കാറിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് അകമഴിഞ്ഞ പിന്തുണ ബിജെപി തെരഞ്ഞെടുപ്പിൽ നൽകിയത്. യുഡിഎഫിന് നൂറിലധികം സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും എന്ന ധാരണ അവർ വിജയകരമായി നടപ്പിലാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർവകലാശാലകളിൽ ബിജെപിക്കാരായ വൈസ് ചാൻസലർമാരും സെനറ്റ് അംഗങ്ങളും നിയമിക്കപ്പെട്ടു. ആർഎസ്എസ് മേധാവിയുടെ പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കാളികളായി- ബാലഗോപാൽ ഫേസ്ബുക്കിൽ ആരോപിച്ചു.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനങ്ങളിൽ പോലും ആർഎസ്എസുകാർ കടന്നുകയറിയെന്ന് കോൺഗ്രസുകാർ തന്നെ പരാതി പറയുന്നു. പേഴ്സണൽ സ്റ്റാഫ്, ഗവൺമെന്റ് പ്ലീഡർ തുടങ്ങി വിവിധ തസ്തികകളിൽ ആർഎസ്എസിന്റെ നോമിനികൾ നിയമിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിക്ക് കേരളം ഭരിക്കാൻ കഴിയും എന്ന് അവരുടെ ചില നേതാക്കൾ പറഞ്ഞത് യാഥാർത്ഥ്യമാവുകയാണ്. ബിജെപിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി. ഡി.സതീശൻ മാറുന്നുവെന്നും ബാലഗോപാൽ ആരോപിച്ചു