വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബിജെപിയുടെ വർഗീയ അജണ്ടയ്ക്ക് വഴങ്ങിയാണ് സർക്കാർ ഈ തീരുമാനത്തിന് തയ്യാറായതെന്നാണ് സിപിഐ(എം)യുടെ ആരോപണം.
ബിജെപിയുമായുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സർക്കാർ സമ്മതിച്ചതെന്നും, ഈ വിഷയത്തിൽ കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് അതിന് തെളിവാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
ഇത്തരം സമീപനത്തിലൂടെ യുഡിഎഫ് സർക്കാർ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയും മതേതര വിശ്വാസികളെയും വഞ്ചിച്ചിരിക്കുകയാണെന്നും, സർക്കാരിന്റെ യഥാർഥ നിലപാട് ഇതോടെ തുറന്നുകാട്ടപ്പെട്ടുവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വിമർശിച്ചു.
