പാക് അധീന കശ്മീരിൽ (പി.ഒ.കെ) സുരക്ഷാസേനയുടെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ എമ്മും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) രംഗത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന അടിച്ചമർത്തൽ നടപടികളും കൊലപാതകങ്ങളും ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇരു പാർട്ടികളും വ്യക്തമാക്കി.

ജൂലൈ 27ന് റാവലക്കോട്ടിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി അനുയായികൾക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

പാക് അധീന കശ്മീരിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പമാണ് താനെന്ന് സിപിഐ എം നേതാവും എം.എൽ.എയുമായ എം.വൈ. തരിഗാമി പറഞ്ഞു. കഠിനമായ സാമ്പത്തിക നയങ്ങൾ അവസാനിപ്പിക്കണമെന്നും ന്യായമായ ഭരണം പുനഃസ്ഥാപിക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാവലക്കോട്ടിലും മുസാഫറാബാദിലും കോട്‌ലിയിലുമുണ്ടായ മരണങ്ങളും പരിക്കുകളും ബലപ്രയോഗത്തിലൂടെ പ്രതിഷേധങ്ങളെ നേരിടുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നതിന്റെ തെളിവാണെന്നും തരിഗാമി കൂട്ടിച്ചേർത്തു.