തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി സിപിഐഎം നേതാവ് പി. ജയരാജൻ അറിയിച്ചു. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പി. ജയരാജൻ ചേർത്തുപിടിച്ചു നിൽക്കുന്ന രീതിയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രമാണ് പ്രചരിപ്പിച്ചത്.
ആർഎസ്എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ ഇടതു കൈയ്യിലെ പെരുവിരൽ എഐ ചിത്രം നിർമ്മിച്ചപ്പോൾ തിരികെ വന്നത് വ്യാജപ്രചാരകർക്ക് പറ്റിയ അബദ്ധമാണെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ ചൂണ്ടിക്കാട്ടി.
27 വർഷങ്ങൾക്ക് മുൻപ് തിരുവോണ നാളിൽ നടന്ന ആക്രമണത്തിലാണ് തന്റെ കൈവിരൽ നഷ്ടപ്പെട്ടതെന്നും, എന്നാൽ എഐ സർജറിയിലൂടെ പ്രചാരകർ ആ വിരൽ തിരിച്ചുവെച്ചു തന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത്തരം ചിത്രങ്ങൾ പ്രചരിച്ചത്. ‘ട്രിവാൻഡ്രം വൈബ്സ്’ അടക്കമുള്ള ഇൻസ്റ്റാഗ്രാം പേജുകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പി. ജയരാജൻ വ്യക്തമാക്കി.
