എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ തന്നെയാണ് സർക്കാരിന്റെ ആദ്യ പരിഗണന: മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാർജിനൽ വർദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് പഠന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ താൽക്കാലിക നിയമനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ നടത്തേണ്ടി വരാറുണ്ട്.ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ,എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് നടത്തിയത്. ഇത് സമീപകാല കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ തന്നെയാണ് സർക്കാരിന്റെ ആദ്യ പരിഗണന. എന്നാൽ വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ തേടേണ്ടി വരും. ഒരു അധ്യയന വർഷം മുഴുവൻ പഠിപ്പിക്കാൻ അധ്യാപകരെ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. ഇക്കാര്യം വിമർശനം ഉന്നയിക്കുന്നവർ മനസ്സിലാക്കണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

07-May-2024