‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം ; പ്രതികരണവുമായി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കാഫിര്‍ പ്രശ്‌നം വിശദമായി വിശകലനം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ഒരു പ്രത്യേക സംസ്‌കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
‘പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബര്‍ ഇടത്തിലെ പോരാളി ഷാജിമാരല്ല. ആരെയെങ്കിലും പുകമറയില്‍ നിര്‍ത്തുകയോ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയോ അല്ല വേണ്ടത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരണം.
വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് ഇടതുമുന്നണിയാണ്. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്ന ചോദ്യമുയര്‍ത്തിയ എംവിഗോവിന്ദന്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ. കെ ലതികയെയും ന്യായീകരിച്ചു. സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്. അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.