പൊലീസ് വീഴ്ചകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി

പൊലീസ് വീഴ്ചകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് ക്രമസമാധാനം ആകെ തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ ചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെന്മാറ ഇരട്ടക്കൊല, പത്തനംതിട്ടയില്‍ വിവാഹ സംഘത്തിന് നേരെ നടന്ന അതിക്രമം തുടങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ആണ് സഭയില്‍ പൊലീസ് വീഴ്ച ചര്‍ച്ചയാകാന്‍ വഴി വെച്ചത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി നിലവില്‍ റിമാന്‍ഡിലാണെന്നും പ്രതിയ്ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 29/12/24 ല്‍ ചെന്താമരയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. പരാതി കിട്ടിയിട്ടും വീഴ്ച വരുത്തിയതിന് പൊലീസ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ കുടുംബാംഗങ്ങളെ നടുറോട്ടില്‍ മര്‍ദിച്ചതിലും എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് വീഴ്ചയില്‍ കൃത്യമായ നടപടി എടുത്തിട്ടുണ്ട്. ചെറിയ വീഴ്ചകളെ പൊതുവത്കരിച്ച് ചിത്രീകരിക്കുന്നു. സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.

13-Feb-2025