സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാത്തിച്ചാർജിൽ രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ

സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതികരിച്ച് മുതിർന്ന നേതാവ് എ കെ ബാലൻ. പൊലീസ് ഗുണ്ടകളുമായി ചേർന്ന് മൃഗീയമായ ആക്രമണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.സമാധാനം കാത്തുസൂക്ഷിക്കേണ്ട പൊലീസ് തന്നെ പ്രവർത്തകരെ അടിച്ചമർത്തുകയായിരുന്നുവെന്നും, “ഒന്നും മറക്കില്ല” എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ ആക്രമണമെന്നും ബാലൻ പറഞ്ഞു.

വിരമിച്ച വനിതാ ഡിജിപി പോലും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കേണ്ടി വന്ന സാഹചര്യമാണുണ്ടായതെന്നും, ഇത്തരം പൊലീസ് രീതികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി ഓഫീസിൽ കയറി പൊലീസ് അക്രമം നടത്തുന്നത് ഗുരുതരമാണെന്നും, നിർപക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

സംഭവം വഷളാകാതിരിക്കാൻ എന്‍ എന്‍ കൃഷ്ണദാസ് ഇടപെട്ടില്ലായിരുന്നെങ്കിൽ സാഹചര്യം കൂടുതൽ ഗുരുതരമായേനെയെന്നും ബാലൻ പറഞ്ഞു. സർക്കാർ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, വർഗീയ ശക്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.

ജീവൻ പോലും പണയം വെച്ച് മതസൗഹാർദ്ദം സംരക്ഷിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.അതേസമയം, തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും, വർഗീയ ശക്തികളെതിരായ നിലപാടുകളിൽ തെറ്റില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചത് മതത്തിനെതിരെ അല്ലെന്നും, അവരുടെ രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

05-May-2026