അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
നിയമസഭാ തിരഞ്ഞെുടപ്പിലെ എൽഡിഎഫ് പരാജയം അപ്രതീക്ഷിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . തോൽവിക്ക് കാരണം സംഘടന പരമായ പ്രശ്നങ്ങളും സിപിഐഎമ്മിനെതിരായ പ്രചാരണവുമെന്ന് അദ്ദേഹം പറഞ്ഞു . പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണ് .
തിരിച്ചടിയെ കുറിച്ചുള്ള പരിശോധനയും നിലപാടും പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തീരുമാനിക്കും . സത്യസന്ധമായ വിലയിരുത്തൽ നടത്തുമെന്ന് അദേഹം വ്യക്തമാക്കി. പാർട്ടി അണികളെയും ജനങ്ങളെയും ഘടകകക്ഷികളേയും വിശ്വാസത്തിൽ എടുക്കും. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തിരിച്ചടിയെ കുറിച്ചുള്ള വിലയിരുത്തൽ. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കും. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം കേൾക്കും. നിർഭയമായി അഭിപ്രായം പറയാൻ അവസരം ഒരുക്കണമെന്നാണ് തീരുമാനമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മെയ് ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കും. മുഴുവൻ സഖാക്കൾക്കും പറയാനുള്ളത് കേൾക്കും. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണമെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. മുഴുവൻ ഏരിയ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു കൊണ്ട് ചേരുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റി ചേരും. ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങൾ ചേരും. ഇത് പരിശോധിച്ചാകും തിരഞ്ഞെടുപ്പ് വിലയിരുത്തൽ. പാർട്ടിക്കെതിരെ വലിയ പ്രചാരണ വേലകൾ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകൾ വരുത്തും. എൽഡിഎഫിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.