കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേക്ക് പോകുന്നു: കെ.സി. ജോസഫ്
അഡ്മിൻ
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വിമര്‍ശനവുമായി കെ.സി. ജോസഫ്. മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ മുഖത്തേ വീഴൂ എന്നും കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേക്ക് കൊണ്ടു പോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ട്. ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കുന്നും കെ.സി. ജോസഫ് പറഞ്ഞു.
നേരത്തെ രാജ്മോഹന്‍ ഉണ്ണിത്താനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആരാകണം മുഖ്യമന്ത്രി എന്നതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത് വിഭാഗീയതയുടെ കളിയാണ് ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറിയപ്പോള്‍ പോലും ആരും പ്രതിഷേധിച്ചില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞിരുന്നു.
ഈ തെരുവിലെ കളി അവസാനിപ്പിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. സംഘടന മര്യാദ പാലിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഫ്ളക്സ് കീറിയവര്‍ കോണ്‍ഗ്രസുകാരല്ല കെ.സിക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉണ്ടെങ്കില്‍ അതും നശിപ്പിക്കുമായിരുന്നു എന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.