തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്യും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ദശകങ്ങളായി നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ഭരണത്തുടർച്ചയ്ക്ക് അന്ത്യം കുറിച്ചാണ് 'തമിഴകത്തിന്റെ തലൈവൻ' ഭരണസാരഥ്യം ഏറ്റെടുത്തത്. ടി.വി.കെ പ്രവർത്തകരുടെ വിസിലടികളും മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായിരുന്നു.
പഴയതും പുതിയതുമായ മുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്തംഗ മന്ത്രിസഭയാണ് വിജയ് പ്രഖ്യാപിച്ചത്. മുൻ ഡി.എം.കെ ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയിലെ പ്രമുഖർ:
'ബുസി' എൻ. ആനന്ദ്: വിജയ്യുടെ ഏറ്റവും അടുത്ത വിശ്വസ്തനും പാർട്ടിയുടെ സംഘടനാ കരുത്തുമായ ആനന്ദ് മന്ത്രിസഭയിലെ പ്രമുഖനാണ്.
കെ.എ. സെങ്കോട്ടയ്യൻ: ദീർഘകാല ഭരണപരിചയമുള്ള സെങ്കോട്ടയ്യന്റെ സാന്നിധ്യം പുതിയ സർക്കാരിന് ഭരണപരമായ കരുത്ത് നൽകും.
ആദവ് അർജുന: പാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ ഇനി ഭരണപരമായ ഉത്തരവാദിത്തങ്ങളിലേക്ക്.
സിടിആർ.നിർമ്മൽ കുമാർ: ഡിജിറ്റൽ രാഷ്ട്രീയത്തിലും ഡാറ്റാ അനലിറ്റിക്സിലും പ്രാവീണ്യമുള്ള നിർമ്മൽ കുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.
മറ്റ് മന്ത്രിമാർ:
കെ.ജി. അരുൺരാജ്, പി. വെങ്കട്ടരമണൻ, എ. രാജ്മോഹൻ, കീർത്തന, കെ.ടി. പ്രഭു എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.