എങ്ങിനെയും ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ അതൃപ്തി പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് രംഗത്ത്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി.

രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് ഹൈക്കമാൻഡിന്റെ ആവശ്യം. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ദീപാദാസ് മുൻഷി എത്തുന്നതിന് തൊട്ടുമുമ്പ് വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി അദ്ദേഹവുമായി സംസാരിച്ചിരുന്നു.

ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും സതീശനോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തല, വി.ഡി. സതീശന് ആശംസ നേരാതെ ഗുരുവായൂരിലേക്ക് പോയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ച് മാധ്യമങ്ങളെ കണ്ട അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി.

15-May-2026