എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി ചുരുക്കിസർക്കാർ

സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ജീവനക്കാരുടെ കരാർ കാലാവധിയിൽ മാറ്റം വരുത്തി സർക്കാർ. ഇതുവരെ ഒരു വർഷത്തേക്ക് പുതുക്കിയിരുന്ന കരാർ ഇനി മൂന്ന് മാസത്തേക്ക് മാത്രമാക്കുന്നതായുള്ള ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്.സ്റ്റേറ്റ് മിഷൻ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ നയപരമായ തീരുമാനത്തെ തുടർന്നാണ് കരാർ കാലാവധിയിൽ മാറ്റം വരുത്തിയതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി ഏകദേശം 17,000 പേരാണ് എൻഎച്ച്എമ്മിന് കീഴിൽ സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടെ പ്രവർത്തനത്തിലും ഇവർ നിർണായക പങ്കുവഹിക്കുന്നുണ്ട്.

അതേസമയം, പുതിയ തീരുമാനം ജീവനക്കാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എൻഎച്ച്എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുന്ന തീരുമാനമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളി സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദീർഘകാലമായി സേവനം ചെയ്യുന്ന ജീവനക്കാരെ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.

01-Jun-2026