അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മ ‘വി ദ ലീഡേഴ്‌സ്’ ജനശ്രദ്ധയാകർഷിക്കുന്നു
അഡ്മിൻ
തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷ സ്ഥാനം രാജിവെച്ച് കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ‘വി ദ ലീഡേഴ്‌സ്’ വലിയ ജനശ്രദ്ധയാകർഷിക്കുന്നു. പ്രസ്ഥാനം ആരംഭിച്ച് വെറും എട്ട് മണിക്കൂറിനുള്ളിൽ എട്ടു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,68,676 പേർ ഇതിനകം ഈ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ബി.ജെ.പി. വിട്ടതിനു പിന്നാലെ, സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കമിട്ടത്. ബി.ജെ.പി.യുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്നാണ് അണ്ണാമലൈ പാർട്ടി വിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ബിജെപി പ്രവർത്തകരും പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ‘എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്’ ഈ കൂട്ടായ്മയ്ക്ക് കീഴിൽ പ്രവർത്തിക്കും. പ്രാഥമികമായി ഒരു സംഘടനയായി പ്രവർത്തനം ആരംഭിക്കുന്ന ഈ കൂട്ടായ്മ വൈകാതെ പൂർണ്ണമായ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടാനാണ് സാധ്യത. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കരുത്ത് തെളിയിക്കാനാണ് അണ്ണാമലൈയുടെ പദ്ധതി. നടൻ രജനികാന്തിന്റെ ആശീർവാദത്തോടെയാണ് പുതിയ രാഷ്ട്രീയ യാത്രയെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.