പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങളിൽ മുസ്ലിം ലീഗില്‍ ഭിന്നത
അഡ്മിൻ
മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും നേതൃത്വം നല്‍കുന്ന പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാകുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പാര്‍ട്ടി പിന്തുണയുള്ള നിയമനങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച അസംതൃപ്തി, സര്‍ക്കാര്‍ പ്ലീഡര്‍ നിയമനങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ ശക്തമായത്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശകള്‍ അവഗണിച്ച് ചില വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കിയെന്നാണ് നേതാക്കളുടെ ആക്ഷേപം. പാര്‍ട്ടിയുമായി ദീര്‍ഘകാല ബന്ധമില്ലാത്ത വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മുസ്ലീം ലീഗിന് അനുവദിച്ച ഒമ്പത് സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളും പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് അഡ്വ. പി.എ. നിഷാദിനെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതിനെതിരെ ചില നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. പാര്‍ട്ടിക്കായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അഭിഭാഷകരെ അവഗണിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.