മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു; പാർട്ടിയിൽ വിമർശനങ്ങൾക്ക് വിലക്കില്ലെന്ന് ബിനോയ് വിശ്വം
അഡ്മിൻ
പാർട്ടി യോഗങ്ങളെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വലിയ തോതിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര യോഗങ്ങളിൽ തുറന്ന ചർച്ചകൾക്കും വിമർശനങ്ങൾക്കും യാതൊരു വിലക്കുമില്ലെന്നും എല്ലാവർക്കും പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചില വ്യക്തികൾ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതായി വിലയിരുത്തിയിട്ടുണ്ടെന്നും സ്വന്തം അടിത്തറയിൽ പോലും വോട്ടുകുറവ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാർട്ടിയുടെ അടിസ്ഥാന പിന്തുണക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ആ കണ്ണി മുറിഞ്ഞുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡാണ് സംഘടിപ്പിച്ചതെങ്കിലും പൊതുസമൂഹം അതിനെ സർക്കാർ പരിപാടിയായാണ് കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഐ മത്സരിച്ച 25 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഇതിനായി വിവിധ കമ്മിറ്റികൾ ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു. ജൂലൈ 3 മുതൽ 16 വരെ എല്ലാ പാർട്ടി അംഗങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക സംഘടനാപരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് നിയമസഭാ കക്ഷിയോഗം നിശ്ചിത സമയത്ത് തന്നെ ചേരുമെന്നും പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ അമിത പ്രാധാന്യം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ സ്ഥാനം വലിയ അധികാരപദവിയല്ലെന്നും സമയോചിതമായി അതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം സിപിഐയ്ക്കില്ലെന്നും വിമർശനങ്ങളെ പഠനത്തിന്റെയും തിരുത്തലിന്റെയും അവസരമായാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി ആത്മപരിശോധന നടത്തി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.