നീറ്റ് പരീക്ഷ സമൂഹത്തിൽ വലിയ അസമത്വം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി വിജയ്

നീറ്റ് പ്രവേശന പരീക്ഷ തമിഴ്‌നാട്ടിലെ വിദ്യാർഥികളോട് കാട്ടുന്ന വലിയ അനീതിയാണെന്നും, ഒരുതരത്തിലുള്ള ഭാഷാ അടിച്ചേൽപ്പിക്കലും അനുവദിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി.

ഗവർണറുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെയ് മാസത്തിൽ നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കുകയും, തുടർന്ന് ജൂൺ 21-ന് പുനർപരീക്ഷ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം.

നീറ്റ് പരീക്ഷ സമൂഹത്തിൽ വലിയ അസമത്വം സൃഷ്ടിക്കുന്നുണ്ടെന്നും, പരീക്ഷാ സമ്മർദ്ദത്താൽ തമിഴ്‌നാട്ടിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകുന്ന രീതിയിലേക്ക് സംസ്ഥാനം മടങ്ങണമെന്നാണ് സർക്കാരിന്റെ നിലപാട്.

തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി, നിലവിലുള്ള തമിഴ്-ഇംഗ്ലീഷ് ഇരുഭാഷാ നയം തുടരുമെന്നും വ്യക്തമാക്കി.

23-Jun-2026

ന്യൂസ് മുന്‍ലക്കങ്ങളില്‍

More