വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുടെ പ്രശ്നം ഉദിക്കുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ പിടി തോമസ് നൽകിയ അടിയന്തരപ്രമേയാനുമതിക്കെതിരെ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്. സർക്കാർ നടപടി നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്നും വനിത എംഎൽഎമാർക്ക് എതിരായ അതിക്രമത്തിൽ ക്രിമിനൽ കേസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭാ അംഗങ്ങൾക്ക് ചില പ്രത്യേക അധികാരം ഉണ്ട്. അത്തരത്തിലുള്ള പോലീസ് നടപടികളും കോടതി വ്യവഹാരങ്ങളും സഭയ്ക്ക് നല്ലതാണോ എന്ന് ചിന്തിക്കണം. രാജ്യത്തെ പല നിയമസഭകളിലും പ്രക്ഷുബ്ധമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടിപിടി ഉണ്ടായിട്ടുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതൊരു പുതിയ സംഭവമായി കാണേണ്ടതില്ലെന്നും പാമോലിൻ കേസ് പിൻവലിച്ച സംഭവം നമ്മുടെ മുന്നിലുണ്ടെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു. "സുപ്രിംകോടതി അതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അഴിമതി കേസ് പിൻവലിച്ചവരാണ് പുതിയ ന്യായീകരണവുമായി വന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ലീലാ വിലാസം എന്താണെന്ന് നമ്മുക്കറിയാല്ലോ. കോടിക്കണക്കിന് രൂപയുടെ പാമൊലിൻ കേസ് സ്വന്തം നിലയ്ക്ക് പിൻവലിച്ചയാളാണ് ഉമ്മൻ ചാണ്ടി" മുഖ്യമന്ത്രി പറഞ്ഞു.

29-Jul-2021