കുതിരാനിൽ തർക്കത്തിനില്ലെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാൻ ധാരണയായിരുന്നു. ആ ദിവസത്തിന് മുൻപേ തന്നെ കാര്യങ്ങളെല്ലാം ശരിയായതിൽ സന്തോഷമുണ്ട്.

തുരങ്കത്തിൻ്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ല. കപ്പ് ഏറ്റെടുക്കാനുള്ള കാര്യമല്ല ഇവിടെ നടക്കുന്നത്. അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് നമ്മൾ ആലോചിക്കുന്നത്. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. എന്നാൽ തൃശ്ശൂർ ജില്ലാ കളക്ടറെ അൽപസമയം മുൻപ് ദേശീയപാതാ അതോറിറ്റി അധികൃതർ വിളിച്ചു വിവരമറിയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും മുഹമ്മദ് റിയാസ് ഇന്ന് രൂക്ഷവിമർശനം നടത്തി. വെറുതെ ഇരിക്കുന്ന മന്ത്രിക്ക് പലതും തോന്നും. നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ഇവിടെ നല്ല രീതിയിലാണ് ചർച്ച നടത്തിയത്. നമ്മൾക്കിവിടെ നല്ല ജോലിയുണ്ട്. അടുത്ത ടണൽ തുറക്കാനാണ് നമ്മളുടെ ശ്രമം - റിയാസ് വ്യക്തമാക്കി.

31-Jul-2021