ബിജെപി - ആര്‍എസ്‌എസ് നേതാക്കള്‍ ആറ് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി
അഡ്മിൻ
പെട്രോള്‍ പമ്പിന് കൂറ്റനാട് ടൗണില്‍ അനുമതി സംഘടിപ്പിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബിജെപി–- ആര്‍എസ്‌എസ് നേതാക്കള്‍ ആറ് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. കുമ്പിടി ഊരത്ത് പള്ളിയാലില്‍ ശ്രീവത്സത്തില്‍ യു പി ശ്രീധരനാണ് നേതാക്കള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
മലപ്പുറം തവനൂര്‍ ബിജെപി മണ്ഡലം കമ്മിറ്റിയംഗം കാവഞ്ചേരി വലിയ വീട്ടില്‍ വി വി കൃഷ്ണദാസ്, ആര്‍എസ്‌എസ് സേവ പ്രമുഖ് പത്തമ്പാട് കരിമരം രാംവനിവാസില്‍ കെ പി നന്ദകുമാര്‍, ബിജെപി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
കൃഷ്ണദാസ്, നന്ദകുമാര്‍ എന്നിവര്‍ 2019 നവംബര്‍ 25 ന് ശ്രീധരന്റെ വീട്ടിലെത്തി വ്യാപാരിയായ എം പി അബ്ദുള്‍കരീം, പി പി സലീം എന്നിവരുടെ സാന്നിധ്യത്തില്‍ ആറ് ലക്ഷം രൂപ വാങ്ങുകയും ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ പമ്പിനുള്ള അനുമതി ലഭ്യമാക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. വിദേശത്തുള്ള മകളുടെ പേരില്‍ തുടങ്ങാനിരുന്നതിനാല്‍ അവരെ നാട്ടിലെത്തിച്ചു. പമ്പിന് അനുമതി കിട്ടുമെന്ന് വിശ്വസിപ്പിക്കുന്നതിന് കെ പി നന്ദകുമാര്‍ ബിജെപി മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് അനില്‍കുമാറുമായി ശ്രീധരന്റെ വീട്ടിലെത്തി.
ഇതിന് മുൻപ് പലര്‍ക്കും ഇത്തരത്തില്‍ പെട്രോള്‍ പമ്പിനുള്ള അനുമതി വാങ്ങി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരില്‍ തങ്ങളുടെ വിശ്വസ്തന്റെ കൈകളിലാണ് പണം നല്‍കുന്നതെന്നും പണം നഷ്ടപ്പെടില്ലെന്നും അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ പമ്പിന് അനുമതി കിട്ടാതായതോടെ കഴിഞ്ഞവര്‍ഷം ഇവരെ നേരില്‍ക്കണ്ടു.
ഏപ്രില്‍ 22 നകം പണം തിരിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ അതിനുശേഷവും പണം കിട്ടിയില്ല. പിന്നീട് ഇവര്‍ ഫോണ്‍ എടുക്കാതെയുമായി. തുടര്‍ന്നാണ് ജൂലൈ 16 ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇടനിലക്കാര്‍ പണം വാങ്ങിയതായി സമ്മതിക്കുന്ന ഫോണ്‍ ശബ്ദരേഖയും പരാതിയോടൊപ്പം ഹാജരാക്കി.