തമ്മിലടിയില്‍ കാസര്‍കോട്ടെ കോണ്‍ഗ്രസ് വേറെ ലെവലാണ്
അഡ്മിൻ
രാജ് മോഹന്‍ ഉണ്ണിത്താന് എം പിയെ ട്രെയിനില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിനെ തുടര്‍ന്നുണ്ടായ നടപടികളില്‍ കോണ്‍ഗ്രസില്‍ പലവിധ പ്രതിഷേധം. ഉണ്ണിത്താന് അനുകൂലികളും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെയും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച മാവേലി എക്സ്പ്രസിലാണ് സംഭവം നടന്നത്.ഉണ്ണിത്താനെ അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിച്ചുവെന്ന പരാതിയാണ് ആദ്യം ഉയര്‍ന്നത്. തുടര്‍ന്ന് പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പദ്മരാജന് ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ റെയില്‍വേ പൊലീസാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ ഗൂഢാലോചന ആരോപിച്ച് ഉണ്ണിത്താന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. തുടര്‍ന്ന് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്.
ആദ്യം റയില്‍വേ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പദ്മരാജന് ഐങ്ങോത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഉണ്ണിത്താനെതിരെ കോണ്‍ഗ്രസിലെ ചില പ്രദേശിക പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധം തന്നെ നടത്തി. വിഷയം പരിശോധിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്.