നിപ: ഹൈറിസ്ക് ലിസ്റ്റിലെ 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും

നിപ വൈറസ് മൂലം മരിച്ച പന്ത്രണ്ടുകാരൻ ചികിത്സ തേടിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗിയുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് പുരോഗമിക്കുകയാണെന്ന് അറിയിച്ച മന്ത്രി, നിപ പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി അഭ്യർഥിച്ചു.

സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഹൈ റിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിളുകൾ എൻവിഐയിലേക്ക് അയക്കും. മരിച്ച കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.കൂടുതൽ ജീവനക്കാരെ ആശുപത്രിയിൽ ഏർപ്പാടക്കുന്ന കാര്യത്തിൽ നടപടികൾ സ്വീകരിക്കും. ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും.

മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു. നാളെ വൈകീട്ട് അവലോകനയോഗംചേരുമെന്നും മന്ത്രി വിശദീകരിച്ചു.നിപ മൂലം മരിച്ച പന്ത്രണ്ടുകാരൻ ആദ്യം ചികിത്സ തേടിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവ പരിശോധന നടത്താതിരുന്നത് വീഴ്ചയെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ജീവൻ രക്ഷിക്കാനാണ് ആദ്യ പരിഗണന നൽകിയതെന്ന് മെഡക്കൽ കോളേജ് അധികൃതര്‍ നൽകിയ വിശദീകരണം. വെൻറിലേറ്റർ ഇല്ലെന്ന് അറിയിച്ചപ്പോൾ ബന്ധുക്കൾ തന്നെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിച്ചു.

05-Sep-2021