കണ്ണൂർ സർവകലാശാല സിലബസിൽ ഗോൾവാൾക്കറുടേയും സവർക്കറുടേയും പുസ്തകങ്ങൾ
അഡ്മിൻ
കണ്ണൂർ സർവകലാശാലയുടെ പിജി സിലബസ്സിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.
രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയർത്തുമെന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയ്യാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വി ഡി സവർക്കറുടെ പുസ്തകമായ ആരാണ് ഹിന്ദു (Hindutva: Who Is a Hindu?)ഉം, എം എസ് ഗോൾവാൾക്കറുടെ പുസ്തകങ്ങളായ ബഞ്ച് ഓഫ് തോട്ട്‌സ് ( Bunch of Thoughts) വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) എന്നിവയും ബൽരാജ് മധോകിന്റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ ഉം ആണ് സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ.