ചെന്നിത്തല പിന്നിൽ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി മുന്നിൽ നിന്ന് കുത്തി: വെള്ളാപ്പള്ളി

2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ ദൂതൻ തന്നെ സമീപിച്ചിരുന്നെന്ന് വെള്ളാപ്പള്ളി നടേശൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാൻ പറ്റില്ലെന്ന് അനുഭവങ്ങളുണ്ടെന്നും ചെന്നിത്തല പിന്നിൽ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി മുന്നിൽ നിന്നാണ് കുത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

''ഓർത്തഡോക്‌സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകൾ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവർ മാറി വോട്ട് ചെയ്യും. നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാമെന്നാണ് തന്നെ സമീപിച്ച വ്യക്തി പറഞ്ഞതെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തി. ആ വ്യക്തിയെ ഉമ്മൻചാണ്ടിയാണ് പറഞ്ഞു വിട്ടതെന്ന് ഞാൻ പറയുന്നില്ല. പക്ഷെ വന്നയാൾ ഉമ്മൻചാണ്ടിയുടെ സഭയുടെ പ്രതിനിധിയായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ആ പണി ചെയ്യാൻ പറ്റില്ലെന്ന്.''

രമേശ് ചെന്നിത്തല പിന്നിൽ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി മുന്നിൽ നിന്നാണ് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ''എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാൻ പറ്റില്ലെന്ന് അനുഭവങ്ങളുണ്ട്. മോശം അനുഭവം പലരിൽ നിന്നുമുണ്ടായിട്ടുണ്ട്. വി.എം സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാൻ നോക്കിയിട്ടുണ്ട്. അത് രമേശ് ചെയ്യാമോ. എന്നെ തെറി പറഞ്ഞാൽ മറ്റ് സമുദായങ്ങളുടെ വോട്ട് കിട്ടുമെന്ന അടവുനയമാണ് സുധീരൻ പയറ്റിയത്. രമേശ് ചെന്നിത്തല പിന്നിൽ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി മുന്നിൽ നിന്നാണ് കുത്തിയത്.''

''കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ലഭിച്ച പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കെ.എം മാണിയും ഞാനുമായുള്ള ധാരണ പ്രകാരം സമുദായത്തിന് ലഭിച്ചത്. അത് മുന്നോട്ടുപോകുമ്പോഴാണ് എന്നെ പിടിക്കുന്നത്. ശേഷം പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉമ്മൻചാണ്ടി തിരിച്ചെടുത്ത് അദ്ദേഹത്തിന്റെ മാനസപുത്രന് നൽകി. അത് ഉമ്മൻചാണ്ടി ചെയ്യാമോ. ഇക്കാര്യം കെഎം മാണിയോട് ചോദിച്ചപ്പോൾ വിഷമമുണ്ടെന്നും ബലഹീനനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.''- വെള്ളാപ്പള്ളി പറഞ്ഞു.

14-Sep-2021