സോളാർ ലൈംഗിക പീഡനക്കേസിൽ കെസി വേണുഗോപാൽ കുരുക്കിലേക്ക്

സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്.

മൂന്ന് ദിവസമായി നടന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് ശേഷമാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകൾ നൽകിയിരുന്നില്ല. കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ അവർക്ക് കൈമാറിയത്.

15-Sep-2021