ഹരിത വിവാദത്തിൽ വീണ്ടും ചര്‍ച്ച നടത്താന്‍ മുസ്ലിം ലീഗ്
അഡ്മിൻ
ഹരിത വിവാദത്തിൽ മുസ്ലിം ലീഗ് വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു. 26 ന് ചേരുന്ന പ്രവർത്തക സമിതി വീണ്ടും ഈ വിഷയം വീണ്ടും ചർച്ച ചെയ്യും. മരവിപ്പിക്കപ്പെട്ട ഹരിതയുടെ മുൻ സംസ്ഥാന കമ്മിറ്റി നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്ന് പോരാടാനുള്ള തീരുമാനമെടുത്തതോടെയാണ് പെൺകുട്ടികളെ പുകഴ്ത്തിക്കൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ പുതിയ അനുനയ ശ്രമം.
മുസ്‌ലിം ലീഗ് വളർത്തിക്കൊണ്ടു വന്ന കുട്ടികൾ പ്രഗത്ഭരാണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഹരിത വിഷയത്തിൽ വീണ്ടും എല്ലാ വിശദാംശങ്ങളും ചർച്ച ചെയ്യും. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി ലീഗ് നേതാക്കൾ യത്‌നിച്ചതിന്റെ ഫലമാണിത്.ഇ ടി മുഹമ്മദ് ബശീർ, സ്വാദിഖലി തങ്ങൾ അടക്കമുള്ള നേതാക്കളുമായി ഹരിത പ്രശ്നം വീണ്ടും സംസാരിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ വിവിധ കമ്മിറ്റികൾ എടുത്ത തീരുമാനങ്ങൾ വിശദമായ ചർച്ചക്ക് വിധേയമാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹരിതയിലെ കുട്ടികളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നായിരുന്നു ഡോ. എം കെ മുനീർ എം എൽ എയുടെ പ്രതികരണം. സ്ഥാനങ്ങളിൽ നിന്ന് നീക്കി എന്നല്ലാതെ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ അവർക്ക് അവകാശമുണ്ട്.ഹരിത മുൻ നേതാക്കളുടെ പരാതി ലീഗ് നേതൃത്വം കേട്ടിരുന്നു. രണ്ട് വിഭാഗങ്ങൾക്കും പറയാനുള്ള കാര്യങ്ങൾ കേട്ടു. എന്നാൽ പിന്നീട് നേതൃത്വം എടുത്ത തീരുമാനത്തിൽ അവർക്ക് സംതൃപ്തി ഉണ്ടായില്ല.