തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്ന ഫയലുകളില്‍ സത്വരമായ നടപടികളും തീരുമാനങ്ങളും ഉണ്ടാവണം
അഡ്മിൻ
തിരുവനന്തപുരം: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മൃതി ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട പരിപാടികള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്കി കഴിഞ്ഞെന്നും സമയബന്ധിതമായി പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഗോവിന്ദന് മാസ്റ്റര്‍ ആഹ്വാനം ചെയ്തു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കണം. ഗ്രാമസ്വരാജിന്റെ പ്രയോക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ ഓഫീസുകളിലും ഒക്ടോബര്‍ 2,3 തിയ്യതികളില്‍ ക്ലീന്‍ ഓഫീസ് ഡ്രൈവ് കൂടി സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യമായതും ജനങ്ങള്‍ക്ക് ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്യണം. മാറാലകള്‍ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫീസിലും ഉണ്ടാവാന്‍ പാടില്ല. ഓഫീസിലുള്ളതുകൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിക്കണം. ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണികളും ഈ അവസരത്തില്‍ നടത്തണം. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ജനകീയാസൂത്രണ ചരിത്രം വിപുലമായി രേഖപ്പെടുത്തേണ്ടതുണ്ട്. ചുരുങ്ങിയത് പതിനായിരം പേരില്‍ നിന്ന് അനുഭവങ്ങള്‍ രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഓരോ തദ്ദേശ സ്ഥാപനത്തിനും കില ലഭ്യമാക്കും. ഓരോ ജില്ലയില്‍ നിന്നും ജനകീയാസൂത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികളെ നേരിട്ട് കണ്ട് അനുഭവങ്ങള്‍ ശേഖരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതികളിലെ സര്‍ക്കാര്‍ നോമിനിയ്ക്കും ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്ക്കും ചുമതല നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്ന ഫയലുകളില്‍ സത്വരമായ നടപടികളും തീരുമാനങ്ങളും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അവസാനവാരം വകുപ്പിന്റെ എല്ലാ തലങ്ങളിലും അദാലത്ത് സംഘടിപ്പിക്കണം. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കണം. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം കാറ്റഗറി തിരിച്ച് ശേഖരിക്കുന്നതിനൊപ്പം അദാലത്തിന്റെ മുന്നോടിയായി പരാതികള്‍ സ്വീകരിച്ച് നടപടിക്രമങ്ങളിലേക്ക് കടക്കണമെന്ന് ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.
24-Sep-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ