കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകി. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. പരാതിയിൽ കഴമ്പുണ്ടോയെന്നായിരുന്നു പ്രാഥമിക പരിശോധന. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.

കെ. കരുണാകരൻ ട്രസ്റ്റ്, കണ്ണൂർ ഡിസിസി ഓഫീസ് നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാല ജൂൺ ഏഴിന് പ്രശാന്ത് ബാബു വിജിലൻസിന് ഈ വിഷയത്തിൽ പരാതി നൽകുകയായിരുന്നു .

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇനിയുള്ള തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്.


1987 മുതൽ 93 വരെ സുധാകരൻറെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു. പിന്നീട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായും നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ ഉൾപ്പെടെ കെ സുധാകരൻ ക്രമക്കേട് നടത്തി എന്നാണ് ബാബുവിൻറെ ആരോപണം.

02-Oct-2021