ജനകീയ ഹോട്ടൽ: മനോരമ ന്യൂസ് വാർത്തയ്ക്കെതിരെ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കുടുംബശ്രീ ജനകീയ ഹോട്ടലിനെതിരെ മനോരമ ന്യൂസ് നൽകിയ വാർത്തയ്ക്കെതിരെ മന്ത്രി എം.വി ഗോവിന്ദൻ രംഗത്ത്. മനോരമ ന്യൂസ് ചാനൽ, കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഒരു സംരംഭമായ ജനകീയ ഹോട്ടലിനെ ഇകഴ്ത്തി കാട്ടുന്ന ഒരു വാർത്ത പ്രക്ഷേപണം ചെയ്തത് ഇന്നലെ എന്റെ ശ്രദ്ധയിൽ വന്നിരുന്നു.
വസ്തുതകൾ മനസിലാക്കാതെ, ആ സംരംഭത്തിന് പിറകിലുള്ള സഹോദരിമാരുടെ പ്രയത്‌നത്തെ ഇകഴ്ത്തി കാട്ടുന്ന വാർത്ത തീർത്തും തെറ്റിദ്ധാരണാജനകമായ വിധത്തിൽ റിപ്പോർട്ട് ചെയ്തത് എന്നത് അത്ഭുതമുണർത്തുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവൻ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയർത്താനും കുടുംബശ്രീയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുണപ്പെടുന്നുണ്ട്.
പൊതുവിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ കുടുംബശ്രീ പ്രസ്ഥാനത്തെ ഏവരും അംഗീകരിക്കുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകർത്താൻ മറ്റ് രാജ്യങ്ങളും സംസ്ഥാനങ്ങളും ഇവിടേക്ക് വരാറുമുണ്ട്. മികവുകളുടെ സ്ത്രീപർവ്വം എന്നുതന്നെയാണ് കുടുംബശ്രീയെ വിശേഷിപ്പിക്കേണ്ടത്.
മനോരമ ന്യൂസ് ചാനൽ, കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഒരു സംരംഭമായ ജനകീയ ഹോട്ടലിനെ ഇകഴ്ത്തി കാട്ടുന്ന ഒരു വാർത്ത പ്രക്ഷേപണം ചെയ്തത് ഇന്നലെ എന്റെ ശ്രദ്ധയിൽ വന്നിരുന്നു. മനോരമ ന്യൂസിലെ ഒരു മാധ്യമ പ്രവർത്തകയാണ് വസ്തുതകൾ മനസിലാക്കാതെ, ആ സംരംഭത്തിന് പിറകിലുള്ള സഹോദരിമാരുടെ പ്രയത്‌നത്തെ ഇകഴ്ത്തി കാട്ടുന്ന വാർത്ത, തീർത്തും തെറ്റിദ്ധാരണാജനകമായ വിധത്തിൽ റിപ്പോർട്ട് ചെയ്തത് എന്നത് അത്ഭുതമുണർത്തുന്ന കാര്യമാണ്. ഐക്യദാർഡ്യപ്പെടേണ്ടവർ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ലല്ലോ.
മനോരമ വാർത്തയിൽ കുറ്റപ്പെടുത്തുന്ന ‘രുചിക്കൂട്ട്’ എന്ന ജനകീയ ഹോട്ടൽ 2018 മുതൽ കോഴിക്കോട്ടെ ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നതാണ്. നാല് സംരംഭകർ ഉൾപ്പെടെ പന്ത്രണ്ട് വനിതകളുടെ ജീവിത മാർഗം കൂടിയാണ് ആ ഹോട്ടൽ. കോഴിക്കോട് കോർപ്പറേഷന്റെ സെൻട്രൽ സി ഡി എസിൽ രജിസ്റ്റർ ചെയ്ത സംരംഭമാണത്. 2020 മുതലാണ് ജനകീയ ഹോട്ടലായത്. തെരുവിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുടെ താൽക്കാലിക ഷെൽട്ടറിലും കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കിയ സി എഫ് എൽ സി ടികളിലും ഈ ഹോട്ടലിൽ നിന്ന് മുടങ്ങാതെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
ഒരു ദിസവം 900- 1000 ഊണാണ് ഈ ഹോട്ടലിൽ നിന്നും വിശപ്പടക്കാനായി നൽകുന്നത്. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ വാർത്താസംഘം ഉച്ചതിരിഞ്ഞ് 3.30നാണ് ഈ ജനകീയ ഹോട്ടലിൽ എത്തിയത്. ഊണുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഊണ് കഴിഞ്ഞെന്നും തങ്ങൾക്ക് കഴിക്കാനായി മാറ്റിവെച്ചതേ ഉള്ളൂ എന്നുമാണ് കുടുംബശ്രീ പ്രവർത്തകർ മറുപടി പറഞ്ഞത്. ഉള്ളത് മതിയെന്ന് പറഞ്ഞ് ഊണും വാങ്ങിപ്പോയ മനോരമക്കാർ തങ്ങൾ പറയാത്ത കാര്യങ്ങളൊക്കെ പറഞ്ഞെന്ന് വരുത്തി നുണവാർത്ത ചമയ്ക്കുമെന്ന് അവർ കരുതിയതേയില്ല. വിശന്നുവന്നവരുടെ വിശപ്പാറ്റാൻ അന്നം നൽകിയതിന് ഇത്തരമൊരു ‘്‌നന്ദി പ്രകാശനം’ കുടുംബശ്രീ പ്രവർത്തകർ പ്രതീക്ഷിച്ചില്ല. ജനകീയ ഹോട്ടലിൽ നിന്നും സ്ഥിരമായി ഊണുകഴിക്കുന്നവർക്ക് ഇല്ലാത്ത പരാതി, മനോരമ ന്യൂസ് ചാനലിന് ഉണ്ടായതിന്റെ പിറകിലുള്ള ചേതോവികാരം മറ്റെന്തോ ആണ്.
മനോരമ ന്യൂസിൽ അപമാനകരമായ വാർത്ത വന്നതിന് ശേഷം ആ ഹോട്ടലുകളിലെ കുടുംബശ്രീ പ്രവർത്തകർ ചാനലിന്റെ ഓഫീസിലേക്ക് പോയിരുന്നു. ചാനൽ അധികൃതരുമായി സംസാരിച്ചപ്പോൾ, ‘ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്താനല്ല അങ്ങനെ വാർത്ത ചെയ്തത്, ജനകീയ ഹോട്ടലുകൾ നഷ്ടത്തിലാണ് നടക്കുന്നതെന്ന് പറഞ്ഞാൽ, സർക്കാരിൽ നിന്നും 10 രൂപ കൂടുതൽ കിട്ടിക്കോട്ടെ എന്ന് കരുതിയാണ്..” എന്ന മറുപടിയാണ് ലഭിച്ചത്. ഞങ്ങൾക്ക് ഒരു നഷ്ടവുമില്ലെന്നും അവിടെ ഭക്ഷണം കഴിക്കാൻ എപ്പോഴും വരാറുള്ളവരോ, സംരംഭകരോ പറയാത്ത കാര്യം വാർത്തയാക്കി, കുടുബശ്രീയുടെ ജനകീയ ഹോട്ടൽ എന്ന പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാണ് നിങ്ങൾ ശ്രമിക്കുന്നത്, അത് നല്ലതിനല്ല എന്ന് ചാനൽ അധികൃതരോട് വ്യക്തമാക്കിയാണ് കുടുംബശ്രീ പ്രവർത്തകർ തിരികെ വന്നത്.
കോഴിക്കോട് ജില്ലയിൽ 104 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ 75 എണ്ണവും നഗരപ്രദേശത്ത് 29 എണ്ണവും. കോർപ്പറേഷൻ പ്രദേശത്ത് 14 ജനകീയ ഹോട്ടലുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 25000 മുതൽ 27000 വരെ ഊണുകളാണ് ഇവിടങ്ങളിലൂടെ നൽകുന്നത്. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് വൃത്തിയുടെയും പ്രവർത്തന മികവിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് സ്റ്റാറ്റസ് നൽകി കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമം കുടുംബശ്രീ നടത്തുന്നുണ്ട്. മറ്റൊരു ഹോട്ടൽ ശൃംഘലയും ഈ വിധത്തിൽ സ്വയംവിമർശനാത്മകമായി പരിശോധിക്കുകയോ, കൂടുതൽ മെച്ചപ്പെടാൻ പരിശ്രമിക്കുകയോ ചെയ്യുന്നില്ല.
ഈ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തിലൂടെ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ട്. മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ട്. വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാൻ നമുക്ക് ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാൻ കൈകൾ കോർക്കാം. അതാണ് കാലം ആവശ്യപ്പെടുന്ന കടമ.
06-Oct-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ